നാരങ്ങ്യമിട്ടായി !

പല കഥകളിലും കേട്ടിട്ടും വായിച്ചിട്ടുമുള്ളതുപോലെ തന്നെ കാടും പറമ്പും തുമ്പികളും പൂമ്പാറ്റകളും പുഴയും മീനുകളും ഒക്കെയുള്ള , വീടുകൾക്കു ചുറ്റുമതിലുകളില്ലാത്ത , നഗരത്തിനോട് ചേർന്നാണെങ്കിലും നാഗരികത അധികം ബാധിക്കാത്ത ഒരു സ്ഥലമായിരുന്നു ഞങ്ങളുടേത്. അവിടുത്തെ പുഴയിൽ കുളിച്ചും , തുമ്പിയെ പിടിച്ചും , പറമ്പിൽ പേപ്പർ ചുരുട്ടി ബോളുണ്ടാക്കിയും മടല് വെട്ടി ബാറ്റുണ്ടാക്കി ക്രിക്കറ്റ് കളിച്ചും തൊങ്കി കളിച്ചും , തേൻ മുട്ടായിയും നാരങ്ങ്യമിട്ടായി ഗ്യാസ് മുട്ടായിയും കഴിച്ചും , മഴക്കാലത്തു "മഴതുള്ളി" കണ്ണിൽ തൂത്തും , നിക്കറിൽ ചെളി തെറിപ്പിച്ചും നടന്ന ഒരു ക്ലീഷേ കഥ തന്നെയായിരുന്നു ചെറുപ്പകാലം...

ഹവായി ചപ്പലിൽ നിന്ന് സ്ലിപോൺസിലേക്കുള്ള മാറ്റമായിരുന്നു അക്കാലത്തെ പ്രധാന മാറ്റം. ഒരു രൂപക്ക് അലാദിൻ മിട്ടായിയുടെ കൂടെ "ഫ്രീ" കിട്ടുമെന്ന വാർത്ത കാട്ടുതീയെക്കാൾ വേഗത്തിലായിരുന്നു നാട്ടിൽ പരന്നത് ! സ്കൂളിലെ കമ്പ്യൂട്ടർ ലാബിലെ കമ്പ്യൂട്ടറിന്റെ സ്ക്രീൻ സേവർ ആയി സ്വന്തം പേരിട്ട് കാണിച്ചു തന്ന കൂട്ടുകാരനോട് അന്ന് അസൂയയും ആരാധനയും ആയിരുന്നു. അപ്പന്റെ മൊബൈൽ ഫോൺ തൊടാൻ കിട്ടാത്ത കാലത്ത് അമ്മക്ക് ഫോൺ വാങ്ങിയപ്പോൾ ആളുകളുടെ മുന്നിൽ ആരും വിളിക്കാഞ്ഞിട്ടും ചെവിയിൽ വച്ച് സംസാരിച്ചു നടന്നതും കൂട്ടുകാരന് ലോക്ക് അഴിച്ചു കാണിച്ചു ഞെട്ടിച്ചതും അന്ന് ചെയ്ത മഹാ സംഭവങ്ങളായിരുന്നു! സ്വന്തമായി കിട്ടിയ ടയറുരുട്ടി ആദ്യമായിട്ട് കൂട്ടുകാരന്റെ വീട്ടിൽ പോയപ്പോൾ ഉണ്ടായ അഭിമാനം പിന്നീടിപ്പോൾ OnePlus McLaren എടുത്തപ്പോഴും ഉണ്ടായിട്ടില്ല ! പഞ്ചസാരയും ഉപ്പും മുളകും തീർന്നപ്പോൾ അടുത്ത വീട്ടിലേക്കു പറമ്പിലൂടെ ഓടിയ ഓട്ടം പിന്നീടൊരു ഓട്ടമത്സരത്തിനും ഓടിയിട്ടില്ല ! ചാമ്പയിൽ കയറി പുളിയുറുമ്പ് കടിക്കാതെ ചാമ്പയ്ക്ക പറിക്കുന്നതായിരുന്നു അന്നത്തെ ഏറ്റവും ശ്രമകരമായ ജോലി!

സമയം കടന്നു പോയി. 25 പൈസയായിരുന്ന നാരങ്ങ്യമിട്ടായിക്ക് 50 പൈസയായി , കമർക്കട്ടിന്റെയും പുളിമിട്ടായിയുടേയും സ്ഥാനം BigBaboolഉം , Boomerഉം , Boobrooഉം , center shockഉം കയ്യേറി , ടയറുകൾ മാറി സൈക്കിൾ വന്നു , തുമ്പികളെ പിടിക്കാൻ മുറ്റത്തുനിന്നും പറമ്പുകളിലേക്ക് പോകേണ്ടി വന്നു , പശു തൊഴുത്തുകൾ വിറകുപുരകളായി , ഓടിട്ട വീടുകൾ വാർക്ക വീടുകൾക്ക് വഴിമാറി , ഉമ്മറത്ത് കൂടുകൂട്ടിയ കുരുവിയെ പിടിച്ച് ഇരുമ്പ് കൂട്ടിലടച്ചു , മതിലുകളുടെ പണി തുടങ്ങി : അതെ , മതിലുകൾ! മുട്ടാതെ കയറാൻ അനുവാദമുണ്ടായിരുന്ന വീടുകളുടെ മുറ്റത്തു കയറാൻ പിന്നീട് ഗേറ്റ് കടക്കേണ്ടി വന്നു , പറമ്പിലൂടെയുണ്ടായിരുന്ന നടപ്പാതകൾ മാഞ്ഞ് പുല്ല് മുളച്ചു , എന്നും വൈകുന്നേരം കഥ പറയാൻ വന്നിരുന്ന മൈനകളെ പതിയെ കാണാതായി ; കഥകൾ പറഞ്ഞു തീർത്തതുകൊണ്ടാണോ അതോ ആരെങ്കിലും കൂട്ടിലടച്ചതുകൊണ്ടാണോ എന്ന് ഇന്നും അവ്യക്തം! തെങ്ങോലകളിൽ കണ്ടിരുന്ന കുഞ്ഞാറ്റ കിളിയുടെ കൂടുകൾ കുറഞ്ഞ് കുറഞ്ഞ് ഒടുവിൽ അപ്രത്യക്ഷമായി , പുഴയിൽ കുളിക്കാൻ പോകുമ്പോൾ എത്തി നോക്കിയിരുന്ന മീനുകളെയും കാണാതായി , ബസ് കാത്തിരുന്ന മരത്തണലുകൾ അവ വെട്ടി മാറ്റിയിട്ട് വെയ്റ്റിംഗ് ഷെഡുകളായി. നന്മകളും നന്മകൾക്ക് വന്ന മാറ്റങ്ങളും , ശേഷം വന്ന തിന്മകളും നേരിട്ടു കാണേണ്ടി വന്ന തലമുറ ! ! ! മാറ്റങ്ങളുടെ കാരണമോ , വികസനം ! ഗ്രാമങ്ങളുടെ നിഷ്കളങ്കത കളഞ്ഞ വികസനം ! മനുഷ്യന്റെ നേര് കളഞ്ഞ വികസനം ! നേരിന്റെ നന്മ കളഞ്ഞ വികസനം - നോവിന്റെ കഥ ! ! !

എങ്കിലും അന്നും , ഇന്നും , നാരങ്ങ്യാമിട്ടായുടെ സ്ഥാനം ആരും കവർന്നെടുത്തില്ല എന്നത് ഇന്നും അതിശയിപ്പിക്കുന്നു! കുറച്ചു നാളുകൾക്കു മുമ്പ് ചെന്നപ്പോഴും അന്ന് പഠിച്ച അംഗൻവാടിയുടെ മുന്നിലുണ്ടായിരുന്ന മാവ് അവിടെയുണ്ടായിരുന്നു , വേരുകൾ ഉണങ്ങി തുടങ്ങിയിരുന്നു , ഇലകൾ കൊഴിഞ്ഞുപോയിരുന്നു , എങ്കിലും ആ മാവിന് പറയാൻ ഇന്നും കഥകളുണ്ടാകും - മാവിൻ ചില്ലകളിലും സ്കൂൾ കെട്ടിടത്തിന്റെ ഓടുകൾക്കിടയിലും കൂടുകൂട്ടി പ്രണയിച്ചുനടന്ന പ്രാവുകളുടെ കഥ , ചുറ്റും ഓടി നടന്ന് കണ്ണുപൊത്തി കളിച്ച നിഷ്കളങ്കമായ ബാല്യങ്ങളുടെ കഥ , മാവ് പൂത്തപ്പോൾ കണ്ണിമാങ്ങ പറിക്കാൻ കല്ലെറിഞ്ഞ് വേദനിപ്പിച്ച കുസൃതികളുടെ കഥ , homework ചെയ്യാത്തതിന് പുറത്തു വെയിലുകൊണ്ട് നിന്ന എന്നേപ്പോലെയുള്ളവരുടെ കഥ , സ്ലേറ്റ് മായ്ച്ചപ്പോൾ പാടിയ പാട്ടുകളുടെ കഥ , പറയാതെ മനസ്സിലൊളിപ്പിച്ച മരം ചുറ്റി പ്രണയങ്ങളുടെ കഥ , വൈലോപ്പിള്ളിയുടെയും കുമാരനാശാന്റെയും കവിതകൾ പഠിപ്പിച്ച അധ്യാപകരുടെ കഥ - നന്മയുടെ കഥ ! ! !

അതെ , അവയൊക്കെ ഇന്ന് കേവലം കഥകളായി മാറി കഴിഞ്ഞിരിക്കുന്നു. ആ കഥകൾക്കിടയിലുമുണ്ടാകും അന്നത്തെ ആ മുത്തശ്ശി മാവ് കാണാത്ത കഥകൾ! അംഗൻവാടിയിൽ നിന്ന് കിട്ടിയ മിട്ടായി തിന്നെന്ന് പറഞ്ഞ് ആരും കാണാതെ പോക്കറ്റിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി അനിയനും അനിയതിക്കും പങ്കിട്ട നിഷ്കളങ്കതയുടെ കഥ , ഭക്ഷണം കഴിക്കാനില്ലാതെയിരിക്കുന്ന അമ്മക്ക് വേണ്ടി ഉപ്പുമാവ് ചോറ്റുപാത്രത്തിലാക്കി കൊണ്ടുപോയ നിസ്സഹായതയുടെ കഥ , ഉച്ചകഞ്ഞിക്കു വേണ്ടി മക്കളെ അംഗൻവാടിയിൽ അയച്ച മാതാപിതാക്കന്മാരുടെ കഥ - നന്മയുടെ കഥ ! കഥകളെല്ലാം മറന്നു തുടങ്ങിയപ്പോൾ , ആളുകളും അരങ്ങും മാറി തുടങ്ങിയപ്പോൾ ആരോ മനസിലിരുന്ന് ഓർമിപ്പിച്ചു : അന്നത്തെ നാരങ്ങ്യമിട്ടായുടെ സ്വാദ് ! ! !

Comments